Sunday, November 29, 2009

ഗീതാവലോകനം-2

ഗീത ആവിർഭവിച്ച ഒരു കാലഘട്ടം, ഗീത ആവിർഭവിക്കാൻ ഇടയായ ദേശം ഇവയൊക്കെ അന്വേഷിക്കണ്ടതും അറിയേണ്ടതുമാണു. പക്ഷെ ഗീതാന്വേഷണം അതു മാത്രമായി ചുരുങ്ങുന്നത് അഭികാമ്യമല്ല. കാരണം ഗീതയുടെ ഇതിവൃത്തം ചരിത്രമല്ല. ഗീതയിൽ എന്താണു പറയുന്നത്, എന്തിനാണു പറയുന്നത് എന്നതാണു പ്രധാനം. അതിനു അർജ്ജുനാദി കഥാപാത്രങ്ങളെയാണു വ്യാസമഹാമുനി അവലംബിച്ചിരിക്കുന്നത്.

ഭവത്ഗീതയുടെ പശ്ചാത് ഭൂമിയിലേക്ക് അർജ്ജുനനേയും കൃഷ്ണനേയും ഒരു നിമിഷം കൊണ്ടോ, ഒരു ദിവസം കൊണ്ടോ പെട്ടെന്ന് കൊണ്ടുവരികയല്ല മഹാഭാരത കർത്താവ് ചെയ്തത്. അതിനു നീണ്ടൊരു ചരിത്രമുണ്ട്. അവരുടെ വരവിന്റെ ആ ചരിത്രം ഗീതയിൽ തന്നെ സൂചിതവുമാണു. ഭഗവത് ഗീത നാലാം അദ്ധ്യായം ഒന്നാം ശ്ലോകത്തിൽ ഇത് കാണാം.

അർജ്ജുനന് എന്തിനാണു ഭഗവാൻ ഗീതോപദേശം ചെയ്തത്? അർജ്ജുനന് കൊടുത്ത ആ ഉപദേശം മുമ്പെവിടെയെങ്കിലും ആർക്കെങ്കിലും കൊടുത്തിട്ടുണ്ടോ? അങ്ങനെ കൊടുത്തിട്ടുണ്ടെന്ന് ഭഗവാൻ, താൻ തന്നെ പറയുന്നുണ്ടോ? ഇതിനുള്ള മറുപടി വ്യാഖ്യാതാവിന്റെ വ്യാഖ്യാനവൈഭവം കൊണ്ടല്ലാതെ ഭഗവത് ഗീതയിൽ തന്നെ സ്പഷ്ടമായി കാണാനാകുമോ?

ഇതിനൊക്കെയുള്ള വ്യക്തമായ ഉത്തരമാണു പ്രസ്തുത ശ്ലോകം. ഗീതയിൽ നിന്ന് വേറിട്ട് ഏതെങ്കിലും വ്യാഖ്യാനഗ്രന്ഥങ്ങളിലോ ആചാര്യന്മാരുടെ സ്വകപോല കല്പിതങ്ങളായ ചിന്തകളിലോ അല്ല അത് രേഖപ്പെടുത്തിയിരിക്കുന്നത് എന്നത് പ്രത്യേകം ശ്രദ്ധിക്കണം.

ഭഗവത് ഗീത അർജ്ജുനന് പറഞ്ഞുകൊടുക്കേണ്ടിവരുന്ന സന്ദർഭത്തെക്കുറിച്ചാണു വിശദീകരണം. അവിടെ നിന്ന് നമുക്ക് പിറകോട്ട് ചിന്തിക്കാം.

“ഇമം വിവസ്വതേ യോഗം ................പരന്തപ” (4 - 1,2)

ഈ യോഗശാസ്ത്രം, പണ്ട് ഞാൻ വിവസ്വാനു പറഞ്ഞു കൊടുത്തതാണു. വിവസ്വാൻ സ്വപുത്രനായ മനുവിനും, മനു അവന്റെ പുത്രനായ ഇക്ഷ്വാകുവിനും അത് കൈമാറി. ഇങ്ങനെ പരമ്പരയാ തുടർന്നുപോയ യോഗം രാജർഷിമാർക്കും ലഭിച്ചു. അതു തന്നെയാണു ഞാനിപ്പോൾ നിനക്കും പറഞ്ഞുതരുന്നത്.

ഇതിൽ നിന്നും നാം എന്താണു മനസിലാക്കേണ്ടത്?

ഭഗവത് ഗീതയുടെ ദർശനം ഒട്ടും പുതിയതല്ല.

യുദ്ധക്കളത്തിൽ വച്ച് അർജ്ജുനനെ യുദ്ധസന്നദ്ധനാക്കാൻ പെട്ടെന്ന് ഉണ്ടാക്കിയ ഒരു തത്ത്വശാസ്ത്രമാണ് ഗീതയെന്ന് ധരിച്ചിട്ടുള്ളവർ അനവധി പേരുണ്ടാകും. എന്നാൽ അതല്ല വാസ്തവമെന്ന് ഗീത തന്നെ പറയുന്നു.

പണ്ടേ ഉണ്ടായിരുന്ന ഒരു ദർശനമാണത്. ഇക്ഷ്വാകുവിനും, മനുവിനും മുമ്പേ വിവസ്വാന്റെ കാലത്തു തന്നെ അത് ഉണ്ടായിരുന്നു. ശ്രീകൃഷ്ണ പരമാത്മാവാണു അന്നും അത് പറഞ്ഞു കൊടുത്തത്.
പ്രോക്തവാൻ ‘അഹം’ എന്നാണു ശ്ലോകം. അന്നു പറഞ്ഞുകൊടുത്ത ശ്രീകൃഷ്ണൻ തന്നെയാണോ ഈ നിൽക്കുന്നത് എന്നേ സംശയിക്കാനുള്ളു.

ഗീതാവലോകനം-1

ശ്രീമദ് ഭഗവത് ഗീതയാണ് ഇവിടെ പ്രതിപാദിക്കുന്നത്.

വ്യാസപ്രോക്തവും മഹാഭാരതാന്തർഗതവുമാണു ഭഗവത് ഗീത എന്ന് നമുക്കെല്ലാം അറിയാം. എന്നാൽ മഹാഭാരതത്തിന്റെ പശ്ചാത്തലചിന്തയില്ലാതെയാണു കുറേ സംവത്സരങ്ങളായി ഗീത നാം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തു പോരുന്നത്. അതുകൊണ്ടു തന്നെ ഭഗവത് ഗീതയുടെ പശ്ചാത്ത് ഭൂമിയും ഗീതോപദേശത്തിനു ശേഷം പാണ്ഡവ കൌരവരുടെ ജീവിതവും വിശകലനത്തിനു വിധേയമാക്കാൻ നാം തയ്യാറായിട്ടുമില്ല. അങ്ങനെ വന്നപ്പോൾ ഭാരത മനസുകളിൽ ഗീത ഒരു ‘യുദ്ധത്തിന്റെ കാഹളം‘ മാത്രമായി ചുരുങ്ങി. അതിനപ്പുറം സനാതനമായ ചിന്തകളിലേക്ക് വെളിച്ചം വീശാൻ പര്യാപതമായ ഒരു ശാസ്ത്രമാണ് ഗീതയെന്ന് നാം വിസ്മരിച്ചു. എക്കാലത്തേയും ഗീതയുടെ വിഖ്യാതവ്യാഖ്യാതാക്കന്മാർ ആ സത്യം അവിടവിടെ ശ്ലോകങ്ങളിൽ തുറന്നു പറഞ്ഞിട്ടുണ്ടെങ്കിൽ കൂടി. ഇന്നിപ്പോൾ ശ്രോതുമനസുകളിൽ ഗീത ഉണർത്തുന്ന ചിത്രം, കർത്തവ്യവീമൂഡനായി നിൽക്കുന്ന ഒരു അർജ്ജുനനോട് “നീ, നിന്റെ കർത്തവ്യം ചെയ്യു” എന്ന് ഉപദേശിക്കുന്ന ഒരു ശ്രീകൃഷ്ണന്റേതുമാത്രമായി തീർന്നു. ചുരുക്കത്തിൽ ഭാരതീയ മനസ്സുകൾ അവരുടെ ഈശ്വരസ്വരൂപമായ ശ്രീകൃഷണനെ ഇന്ന് കാണുന്നത് തന്ത്രശാലിയായ ഒരു യുദ്ധക്കൊതിയനായിട്ടാണ്. അല്ലെങ്കിൽ കുരുക്ഷേത്ര ഭൂമിയിൽ വച്ച് തന്റെ സഹപാഠി - ഒരിക്കലും അർജ്ജുനൻ കൃഷ്ണന്റെ സഹപാഠിയായിരുന്നിട്ടില്ല, എന്നിട്ടു കൂടി, അങ്ങനേയും വിശേഷിപ്പിക്കുന്നു- എന്നോ, സുഹൃത്തെന്നോ, സ്യാലനെന്നോ വിശേഷിപ്പിക്കാവുന്ന ആ അർജ്ജുനനോട് “നീ യുദ്ധം ചെയ്യു, അത് മാത്രമാണു നിനക്ക് കരണീയമായിട്ടുള്ളത്” എന്ന് ഉപദേശിക്കുമായിരുന്നോ? അതിനുള്ള ന്യായവാദങ്ങളല്ലെ ഗീത മുഴുവൻ? ഒറ്റനോട്ടത്തിൽ ന്യായമെന്ന് തോന്നാവുന്ന സംശയം. ആധുനികൻ ആ രീതിയിലാണു ഗീതയെ സമീപിക്കുകയും പഠിക്കുകയും ചെയ്തിട്ടുള്ളത്. ഇതിന്റെ നിജസ്ഥിതി അറിയണമെന്നുണ്ടെങ്കിൽ പ്രമാണഗ്രന്ഥമായ മഹാഭാരതത്തിന്റെ വെളിച്ചത്തിൽ ഒരു പ്രാവശ്യമെങ്കിലും ഗീത വായിച്ചു നോക്കണം. പലപ്പോഴും നാം അതിനു മെനക്കെടാറില്ലെന്നതാണു വാസ്തവം.

ഭാരതീയമായ ഗ്രന്ഥങ്ങളുടെ പഠനമൊക്കെ നാം ഒരുപറ്റം ആളുകളെ പിടിച്ചേൽ‌പ്പിച്ചിട്ടുണ്ട്. പഠിക്കുന്നതിനുള്ള പ്രയാസം ഓർത്തിട്ടാവണം അങ്ങനെ ചെയ്യുന്നത്. ഏത് കാര്യത്തിലായാലും ആഴത്തിൽ പഠിക്കാതെ ഒരു അഭിപ്രായത്തിൽ എത്തുന്നവരാണു കൂടുതൽ ഭാരതീയരും. ‘എല്ലാം അറിഞ്ഞിരിക്കുന്നു‘ എന്ന് മുൻ‌കൂട്ടി തീരുമാനിക്കുന്നവരാണു നമ്മൾ. സർവ്വകലാശാല വിദ്യാഭ്യാസമൊക്കെ നേടിയവരിൽ ഇത് കലശലുമാണു. ധനാത്മകവും ഋണാത്മകവുമായ അറിവ് മുൻ‌വിധിയോടെ സ്വീകരിക്കുന്ന ഭാരതീയ മനസുകൾക്ക് ഈ ചിന്തകൾ അപ്രാപ്യമായിപ്പോയിട്ടുണ്ടെങ്കിൽ അതിൽ അത്ഭുതത്തിനു അവകാശമില്ല.