Showing posts with label Swami Nirmalanandagiri Maharaj. Show all posts
Showing posts with label Swami Nirmalanandagiri Maharaj. Show all posts

Tuesday, November 30, 2010

ഗീതാവലോകനം 5; പുരുഷാപരാധം (തുടർച്ച)

ഇന്നു ഒരു കുഞ്ഞുപിറന്നു കഴിഞ്ഞാൽ പുത്രധർമ്മത്തിൽ അധിഷ്ഠിതമായി മാതാവിന്റേയും പിതാവിന്റേയും അഹംബുദ്ധിയെ താലോലിക്കുവാൻ അവൻ ബാദ്ധ്യസ്ഥനാകുന്നു. അതവന്റെ വ്യക്തിജീവിതത്തെ സങ്കുചിതമാക്കുമെന്ന് അച്ഛനും അമ്മയ്ക്കും അറിയില്ല. അറിഞ്ഞാൽ തന്നെ അവർക്ക് അതൊരു പ്രശ്നമല്ല. പ്രാ‍പഞ്ചിക സമഗ്രതയിൽ നിന്നു സങ്കുചിതത്തിലേക്ക് അവൻ വീണുപോകുന്നതിൽ അവർക്ക് സന്തോഷമേയുള്ളു.

അവനും അച്ഛനും അമ്മയും സഹോദരങ്ങളും അടങ്ങുന്ന വീട്, സമാജത്തിൽ അവർ ചെയ്തുവന്ന പ്രവർത്തി, അതിനു അനുഗുണമായ തുടർപ്രവർത്തനങ്ങൾ. ഇതാണു പിന്നീട് സംഭവിക്കുന്നത്. ‘നീ ഞങ്ങളുടെ പുത്രനാണു, പുത്രനാണ്’ എന്നു ആവർത്തിച്ചാവർത്തിച്ചു പറയുന്നത് ആ ചങ്ങലക്കണ്ണിയിലേക്ക് അവനെ വിളക്കിച്ചേർക്കാനാണു.

അച്ഛൻ, അമ്മ അല്ലെങ്കിൽ അമ്മാവൻ ഒരു കാലത്ത് ചെയ്ത പ്രവർത്തി, അതേ തൊഴിൽ ചെയ്യുന്നവർ യോജിച്ചു ചേർന്നു പരമ്പരയാ കുറേക്കാലം കൊണ്ടുപോയപ്പോൾ അതവന്റെ വർണ്ണമോ ജാതിയോ ആയി മാറുന്നു. ജാത്യാചാരത്തിന്റേയും വർണ്ണാചാരത്തിന്റേയും ഭാഗമായി ഏതെങ്കിലും കാലത്ത് ചെയ്തിരുന്നത് - അന്നത് ശരിയായിരുന്നു, ഇപ്പോഴത് ശരിയല്ലെങ്കിൽ കൂടി അവൻ ചെയ്യാൻ നിർബ്ബന്ധിതനായിത്തീരുന്നു. അങ്ങനെ ചെയ്യുന്നത് ശരിയല്ലെന്നു ബോദ്ധ്യപ്പെട്ടാലും ശരിയാണെന്നു വരുത്തിത്തീർക്കാൻ ബുദ്ധിയെ വ്യാപരിപ്പിക്കേണ്ട ഒരവസ്ഥയിലാകുന്നു അവൻ. അവനു തെറ്റായ അതിനെ മറ്റുള്ളവരോട് ശരിയെന്നു വാദിക്കാനും ബോദ്ധ്യപ്പെടുത്താനും അവൻ സ്വയം പരിണമിക്കേണ്ടി വരുന്നു. തന്റെ അച്ഛനപ്പൂന്മാരും അവരുടെ അപ്പുപ്പന്മാരും അടങ്ങുന്ന ജാതിയുടെ, പാരമ്പര്യത്തിന്റെ പുരാതനകാലം മുതലുള്ള എല്ലാ ചെയ്തികളും ഇന്നത്തെ കാലത്തിനു വിശ്വാസ്യമാകുന്ന രീതിയിൽ വ്യാഖ്യാനിച്ചു ശരിപ്പെടുത്തി മറ്റുള്ളവരെക്കൊണ്ട് സമ്മതിപ്പിച്ച്, താനും തന്റെ ജാതിയും അവരുൾക്കൊള്ളുന്ന പ്രത്യേകസമൂഹവും മറ്റുള്ളതിലെല്ലാം മേലേയാണെന്ന് സ്ഥാപിക്കുവാൻ അവൻ നിയുക്തനായിത്തീരുന്നു. അതൊരു പുതിയ കൂട്ടായ്മയിലേക്ക് വളരുമ്പോൾ ഇപ്പോഴത്തെ ജീവിതത്തിനു പാരമ്പര്യവത്തായി ഒന്നുമില്ലെങ്കിൽ പോലും ആ പാരമ്പര്യത്തിന്റെ പേരിൽ ഈ ലോകത്ത് അർഹമായി മറ്റൊരുത്തനു കിട്ടേണ്ട ആനുകൂല്യം പിടിച്ചു പറിയ്ക്കാൻ അത് സഹായിക്കുന്നു എന്ന വ്യാമോഹത്തിലേക്കാണു അവൻ ചെന്നു വീഴുന്നത്. ശരിയല്ലെ?

അപ്പോൾ ഇതുപോലെ വിവിധതരം ജാതികൾ ഉണ്ടാകുമ്പോൾ എത്ര തരം ശരികളാണു ലോകത്ത്? ഈ ശരികൾ പരസ്പര വിരുദ്ധമാകുമ്പോഴോ? ഒരുപാട് ശരികൾ. അത്രയും തന്നെ തെറ്റുകൾ.

ഒരാൾക്ക് അല്ലെങ്കിൽ അയാളുൾക്കൊള്ളുന്ന സമൂഹത്തിനു ശരിയാകുന്ന ശരി അതേ സമയം വേറൊരാൾക്കും അയാൾ ഉൾക്കൊള്ളുന്ന സമൂഹത്തിനും തെറ്റുമാകുന്നു. ഒരു ശരിക്കു മുന്നിൽ ഒരുപാട് തെറ്റുകൾ? ഇതിങ്ങനെ ജാതി, മതം, വർഗ്ഗം, വർണ്ണം തോറും മാറിക്കൊണ്ടിരിക്കുന്ന വിചിത്രമായ കാഴ്ച ഒന്നു സങ്കല്പിച്ചു നോക്കു. എത്ര രസാവഹമാണത്.

എല്ലാ ശരികളും പിൻ‌പറ്റുന്നിടത്ത് എല്ലാ മുഖത്തോടും കൂടി ഒരാൾ, ഒരൊറ്റയാൾ സഞ്ചരിക്കുന്നു എന്നു വിചാരിക്കുക.

ഒരു ജാതിക്ക്, ‘ശരി’യായ സങ്കല്പത്തിൽ ‘ജാതി’യൊന്നുമില്ലാത്ത തുറന്ന മനസോടുകൂടിയ ഒരുവൻ കയറിയിരുന്നു അവിടുത്തെ ശരി പഠിച്ചിട്ട് അടുത്ത ജാതിയുടെ ശരിയിലേക്ക് പോയി അതും പഠിച്ച് അങ്ങനെ പോയിപ്പോയി എല്ലാ ശരികളും പഠിച്ച് അതെല്ലാം ഉൾക്കൊണ്ട്,  എല്ലാ ശരികളും ഒന്നിച്ച് രൂപാന്തരപ്പെട്ട് ഒരുവനായി നിൽക്കുമ്പോൾ എന്തു സംഭവിക്കും?

സ്വന്തം ശരിമാത്രം ശരിയാണെന്ന് വിചാരിച്ച് പരസ്പരം പോരടിക്കുന്നവരുടെ ലോകത്തിൽ എല്ലാ ശരികളും പഠിച്ച് എല്ലാ ശരികളും ഉൾക്കൊണ്ട് എല്ലാ ശരികളും രൂപാന്തരപ്പെട്ട് ഒരുവൻ നിന്ന് അതിനെ നോക്കുന്നു എന്ന് വിചാരിക്കുക.

അപ്പോൾ പരസ്പരം പോരടിക്കുന്ന ശരികൾക്ക് മുൻപിൽ ശരിയേതെന്നു നിശ്ചയിക്കാനാവാത്ത ഒരുവൻ സംജാതമാകുമോ? അതോ എല്ലാം ശരിയാണെന്ന് നിശ്ചയിച്ചുറയ്ക്കുന്ന ഒരുവൻ സംജാതമാകുമോ?

ചോദ്യം?

ചോദ്യം മനസിലാകുന്നുണ്ടോ?

ഓരോത്തന്റെയും ശരി അവന്റെ സങ്കുചിതാവസ്ഥയുടെ പ്രതിഫലനമാണു.

ഒരു മതം അല്ലെങ്കിൽ ജാതി അല്ലെങ്കിൽ വർഗ്ഗം അതിന്റെ ശരിയെന്നു പറയുന്നതത്രയും ആ ജാതിയുടെ മതത്തിന്റെ വർഗ്ഗത്തിന്റെ അപ്പോഴത്തെ കൂട്ടായ്മയെ ഭൌതികങ്ങളായ നേട്ടങ്ങൾക്കുവേണ്ടി തിരിച്ചു വിടാനും തെറ്റെന്നു അവർ പറയുന്നവരുടെ ഭൌതിക നേട്ടങ്ങളെ തടയുവാനും വേണ്ടി ഉദ്ദേശിച്ചുള്ളവയാണെന്നു പറയുന്നതല്ലെ ഏറെ ശരി?

എതിരാളിയും ഒട്ടും വ്യത്യസ്ഥനല്ല. ഇവനേപ്പോലെ തന്നെ അവനും.

എനിക്കും വേറൊരുവനും സമ്മതമാകുന്ന ഒരു ശരി, ഞങ്ങൾക്കിരുവർക്കും ലാഭമുണ്ടാകുന്നില്ലെങ്കിൽ, ഭൌതികമായ ഒരു ശരിയായി വരികയില്ല.

അപ്പോൾ, എല്ലാവർക്കും സമ്മതമായ ഒരേയൊരു ശരി ഭൌതികേതരമാകാനേ വഴിയുള്ളു.

ആ ശരി ഒഴികെയുള്ളതെല്ലാം പുരുഷാപരാധത്തിന്റെ പരിധിയിൽ വരുമെന്ന് സർവ്വജ്ഞാത്മമുനി പറയുന്നു. ലോകത്ത് 21 തരം പുരുഷാപരാധങ്ങളാണു. അവയിൽ ഒന്നു മാത്രമേ ആയിട്ടുള്ളു.

ഒരുവൻ ഒരു ജാതിയിൽ ഒരു മതത്തിൽ ജനിക്കുന്നത് യാദൃശ്ചികമാണു. ആദ്യം അവന്റെ അച്ഛനമ്മമാരുടെ ജാതി കൊണ്ട് അവനെ മുദ്ര കുത്തും. അവനതിൽ ഒരു പങ്കുമില്ലെന്നതല്ലെ യാഥാർത്ഥ്യം? ജന്മം കൊണ്ട് ഒരുവൻ ഇന്ന ജാതിയാണെന്ന് പറയുന്നതിനു എതാണു അർത്ഥം? ജനിക്കുമ്പോൾ ഒരു കുഞ്ഞിനു ജാത്യാഭിമാനമുണ്ടോ? ഇല്ലെന്നു തോന്നുന്നു. ശരിയാണോ?ജനിച്ചു കഴിഞ്ഞാണു അവനിൽ ജാത്യാഭിമാനം ഉണ്ടാകുന്നത്. പൂർവ്വാചാര്യന്മാരുടെ ഈ വിഷയത്തിലുള്ള ചിന്ത ഗഹനമാണു. അതിന്റെ ഒരു ദൃഷ്ടാന്തമാണു മഹാഭാരതത്തിലെ പാണ്ഡവരും കൌരവരും. ജന്മം കൊണ്ട് അവരുടെ ജാതിയും അവർ വച്ചുപുലർത്തിയ ജാത്യാഭിമാനവും ഒന്നു പരിശോധിച്ചു നോക്കുക. നമ്മോടുള്ള വ്യാസന്റെ വക ഒരബോധപ്രബോധനമാണത്.

കേരളത്തിലുമുണ്ട്, ഈ വിഷയത്തിൽ ശക്തമായ ഒരു മിത്ത്. പറയി പെറ്റ പന്തിരു കുലം!

ഒരു പറയ വനിതയെയാണു വരരുചി വിവാഹം കഴിക്കുന്നത്. ആദ്യത്തെ കുട്ടിയെ അഗ്നിഹോത്രിയുടെ ഇല്ലത്ത് വളർത്തിയപ്പോൾ പുരുഷാപരാധം ബ്രാഹ്മണ്യം കൊണ്ട് ഉൽക്കടമായി. രണ്ടാമത്തെ കുട്ടി രജകന്റെ വീട്ടിലാണു വളരുന്നത്. ഇപ്പോൾ അച്ഛനും അമ്മയും മാറിയില്ലെങ്കിലും കുട്ടി രജകപാരമ്പര്യത്തിലായി. അവിടെ പുരുഷാപരാധം വേറൊന്നാകുന്നു. തച്ചന്റെ വിട്ടിലാകുമ്പോൾ അത് പിന്നെയും മാറുന്നു. അങ്ങനെയങ്ങനെ അത് പോവുകയാണു.

താൻ കേട്ടും പഠിച്ചും വരുന്ന പുരുഷാപരാധപരമായ സങ്കുചിതത്ത്വത്തിൽ നിന്നാണ് മാനവന്റെ ആദ്യത്തെ അധ:പതനം സംജാതമാകുന്നത്. സർവ്വജ്ഞാത്മമുനിപുരുഷാപരാധത്തെ വച്ചു കൊണ്ട് അത് പറയുന്നുണ്ട്. പുറമേ നാം കേൾക്കുന്ന അറിവുകൾ ഒന്നും അത് കഴിക്കളയുവാൻ പര്യാപതമല്ല. (ഇതു വായിച്ചാലും...). എന്നു മാത്രമല്ല മാനവിലെ പുരുഷാപരാധം ചെന്നു കയറുന്ന അറിവിനേക്കൂടി അഹംബുദ്ധിയിൽ ലയിപ്പിച്ച് അവനെ കൂടുതൽ ഉദ്ദൃതനാക്കും. പിന്നെ ആ അറിവു അവന്റെ അഹംബുദ്ധിയിൽ കൊമ്പ് പോലെ മുഴച്ചു നിൽക്കുന്നത് കാണാം. അറിയുന്നതത്രയും പുരുഷാപരാധപരമായ തന്റെ അഹങ്കാരത്തിനു വളവും വെള്ളവും നൽകി ഉള്ളതിനേക്കാൾ ‘അറിഞ്ഞ ഒരു സങ്കുചിതനെ’ സൃഷ്ടിക്കാൻ അത് സഹായകമാകും.

ആലോചിച്ചാൽ ലോകം ഒരു വല്ലാത്ത ഒരു തമാശ തന്നെ.

Wednesday, November 24, 2010

ഗീതാവലോകനം - 4 ; പുരുഷാപരാധം

ഒരു കുഞ്ഞ് ജനിക്കുമ്പോൾ ആ നിഷ്കളങ്കതയിൽ അവന്റെ ഹൃദയവും മനസും ശുഭ്രമായിരിക്കും. അതിലേക്ക് അവന്റെ അമ്മയും അച്ഛനും പറഞ്ഞു കൊടുക്കുന്നത്: ‘നീ എന്റെ മകനാണു’എന്നാണു. നിരന്തരം അവനത് കേൾക്കുന്നു.

“ മകനെ നീ ഞങ്ങളുടേതാണു”,

ഞങ്ങളുടേത് അല്ലെങ്കിൽ എന്റെ മാത്രം

ആവർത്തിച്ചാവർത്തിച്ചുള്ള ആ കേൾവിയിലൂടെ താൻ ഇന്നയാളിന്റെ മകനാണെന്ന ഒരു പരിമിതിയിലേക്ക് ആ ശിശു ചുരുങ്ങുന്നു. ആ പരിമിതിക്ക് യോജിച്ച അഹന്തയും കുറേ കർത്തവ്യവിശേഷങ്ങളും അവനിൽ രൂഢമൂലമാകുകയായി. പറ്റിയാലും പറ്റിയില്ലെങ്കിലും അവന്റെ ബോധമണ്ഡലത്തിൽ അതിന്റെ ഒരു ഭാവം രൂപപ്പെടും. അങ്ങനെയാണു നമുക്ക് ചുറ്റുമുള്ള ഈ ലോകം ഉണ്ടായിരിക്കുന്നത്.

ഒരു കുട്ടി ജനിക്കുമ്പോൾ ഒരാളും ‘ നീ ഭൂമിയുടെ ഉപ്പാണെന്നും നീ പ്രപഞ്ചത്തിന്റെ ആകെ സ്വത്താണെന്നും, നിന്റെ വ്യക്തി സത്ത ഈ സാമാജിക സത്തയിലാണു കുടികൊള്ളുന്നതെന്നും, നിന്റെ പരമമായ ധർമ്മം ഈ സമാജത്തിന്റെ ഉൽക്കർഷമാണെന്നും’ പറഞ്ഞു കൊടുക്കാറില്ല.

ഒരു കുഞ്ഞിലേക്ക് ആദ്യാറിവു വരുന്നത് ചുറ്റുമുള്ള ഈ പ്രപഞ്ചത്തിൽ നിന്നാണു. അതിനെ മറച്ചു വച്ചാണു അമ്മയും അച്ഛനും അവനിൽ പുത്രനാണെന്നുള്ള അറിവ് വളർത്തുന്നത്.

ആകാശത്തിൽ പറവകൾ. തൊടികളിൽ തരുലതാദികൾ. വേരൊരിടത്ത്  പുഴ. കിഴക്ക് ഉദിച്ചു വരുന്ന സൂര്യൻ. രാത്രിയിൽ മാനത്ത് നക്ഷത്രങ്ങൾ. ഇവയൊക്കെ അവനെപ്പോലെ തന്നെ സത്യങ്ങൾ. . പക്ഷെ  ഉപദേശം അവനിൽ വരുത്തുന്ന മാറ്റമോ?
ഇതൊക്കെ ‘എന്റേതെ’ന്ന്!
എന്നാൽ, ഇതെല്ലാം ചേർന്നതാണു അവനെന്ന് അവനാരും പറഞ്ഞു കൊടുക്കുന്നില്ല.

- കുഞ്ഞേ, ഏകമല്ല നിന്റെ വ്യക്തിസത്ത. ഈ കാണുന്ന പ്രപഞ്ചമെല്ലാം കൂടിച്ചേരുന്ന വിശ്വനാണു നീ. ഇതിന്റെ സമഗ്രമായ നിലനില്പിലാണു നിന്റെ നിലനിൽ‌പ്പ്. ഇതിലേതിനുണ്ടാകുന്ന ദോഷവും വിനാശവും നിന്റെ കൂടി ദോഷവും വിനാശവുമാണു. നിന്റെ അറിവിനും വികാസത്തിനും പരിണാമത്തിനും പ്രപഞ്ചവുമായി ഉള്ള ഈ ചേർച്ചക്ക് സുതാര്യമായ ഒരു ഐതിഹാസികതയുണ്ട്. ഇതിനെയെല്ലാം സമഗ്രമായി യോജിപ്പിക്കുവാനാണ് പുത്രാ നീ ജന്മം കൊണ്ടിരിക്കുന്നത്.....

ഇന്ന് ഇങ്ങനെ ആരെങ്കിലും പഠിപ്പിക്കുമോ?

സംശയമാണു.

- നീ എന്റെ മകനാണു. എനിക്ക് വിരോധമുള്ളതെല്ലാം നിനക്ക് വിരോധമുള്ളതായിരിക്കണം. എനിക്ക് പ്രിയപ്പെട്ടതെല്ലാം നിനക്കും പ്രിയമുള്ളതായിരിക്കണം. എന്റെ ആവശ്യങ്ങളിൽ അധിഷ്ഠിതമായിരിക്കണം നിന്റെ കർത്തവ്യകർമ്മങ്ങൾ. എന്റെ സങ്കല്പസാമ്രാജ്യത്തിലൂടെ ആയിരിക്കണം നിന്റെ ജീവിതയാത്ര. അങ്ങനെയല്ലെങ്കിൽ പുത്രനായാലും നീ എന്റെ ശത്രുവാണു. എന്റെ വാസനാബദ്ധമായ സങ്കല്പജീവിതം നീ നയിച്ചാൽ നീ സത്പുത്രനും ഞാൻ ഭാഗ്യവാനുമാണു.

ആധുനികമായ ഈ കാലത്ത് നാം ഏറെക്കാണുന്നത് ഈ ചിത്രമല്ലെ?

രാവിലെ വീടുകളിൽ പോയി നോക്കിയാൽ ഈ ചിത്രം തെളിഞ്ഞു കാണാം. സ്കൂളിലയക്കാനുള്ള തത്രപ്പാടിൽ അമ്മമാർ കുട്ടികൾക്ക് മീതെ കോരിച്ചൊരിയുന്ന വാക്കുകൾ ശ്രദ്ധിച്ചു നോക്കുക. കുട്ടികൾ ഉണരുന്നത് ശാന്തിയിലേക്കല്ല. പിരിമുറുക്കത്തിന്റേയും കലാപത്തിന്റേയും ശുണ്ഠിയുടേയും വൈതാളിക ലോകത്തിലേക്കാണു. അവർക്കെങ്ങനെ ഉത്തമന്മാരാകാൻ കഴിയും? അവർക്കെങ്ങനെ അറിവ് സമ്പാദിക്കാൻ കഴിയും? അവർ അറിവൊന്നും സമ്പാദിക്കുന്നില്ല എന്ന്  കഠിനമായ ജീവിത യാഥാർത്ഥ്യങ്ങളെ നേരിടുന്ന സന്ദർഭത്തിലാണു അവരും മാതാപിതാക്കളും മനസിലാക്കുന്നത്. ജീവിതത്തിനു യാതൊരു തരത്തിലും പ്രയോജനപ്പെടാത്ത കുറേ ബിരുദങ്ങൾക്ക് വേണ്ടിയാണു സമയവും സ്നേഹവും പാരസ്പര്യവും നഷ്ടപ്പെടുത്തിക്കൊണ്ട് ആധുനികർ കുട്ടികളെ വളർത്തുന്നത്. അവർ വളർന്നു വരുമ്പോൾ മനശ്ശാസ്ത്രജ്ഞന്മാർക്ക് വേണ്ടത്ര തൊഴിൽ നൽകുന്നുണ്ട് എന്നതൊഴിച്ചാൽ അവരെക്കൊണ്ട് എന്താണു പ്രയോജനം?

ജീവിക്കുവാൻ വളരെയൊന്നും പഠിക്കേണ്ടതില്ല. ഒരു ഡിഗ്രിയും അതിനു വേണ്ട. ഇതൊക്കെ വളരെ വൈകിയേ മനസിലാകു.സമഗ്രമായ ജീവിതത്തിൽ മുന്നേറുമ്പോൾ വഴിയിൽ വില്പനക്ക് വച്ചിരിക്കുന്ന ബിരുദങ്ങൾ വാങ്ങി സഞ്ചിയിൽ ഇടുന്നതിൽ ഒരു തെറ്റുമില്ല. പക്ഷെ ജീവിതത്തിന്റെ പാഠം നന്നായി ഉറച്ചു വേണം മുന്നോട്ട് പോകേണ്ടത്. അത് പഠിപ്പിച്ചു കൊടുക്കേണ്ട അമ്മമാർ ഇന്ന് അജ്ഞാനത്തിന്റേയും വിപരീത വിജ്ഞാനത്തിന്റേയും പടുകുഴിയിലാണു. തങ്ങളുടെ മക്കൾ വലിയ വലിയ ഉദ്ദ്യോഗങ്ങൾ നേടി പണം സമ്പാദിക്കുന്നു എന്ന്  അമ്മമാർ അഭിമാനിക്കുമ്പോൾ, കുട്ടികൾ അവരുടേതല്ലാത്ത ഒരു ലോകത്തിന്റെ ഭാരം ചുമക്കുകയാണു എന്ന് ആ അമ്മമാർ അറിയുന്നില്ല. അറിയുന്നവർ തന്നെ അത് പുത്രധർമ്മമാണെന്ന് വ്യാഖ്യാനിക്കും. അതിനു ഉപോൽബലകമായ ഭീഷ്മരേപ്പോലുള്ളവരുടെ ത്യാഗകഥകളും പ്രസിദ്ധമാണു. എന്നാൽ അവ പിതാവിന്റേയും മാതാവിന്റേയും അഹംബുദ്ധിയെ താലോലിച്ച കഥകൾ കൂടിയാണെന്ന് അവർ മനസിലാക്കുന്നില്ല.

ഇത്തരം കഥകൾ കേൾക്കുമ്പോൾ കുഞ്ഞിന്റെ വ്യക്തിജീവിതം ഒന്നു കൂടി സങ്കുചിതമാകും.തനിക്കിഷ്ടമില്ലെങ്കിലും ഇത്തരം കർത്തവ്യകർമ്മങ്ങൾ അനുഷ്ഠിക്കാൻ താൻ ബാദ്ധ്യസ്ഥനാണെന്ന വിചാരം അവനെ വല്ലാത്ത ഒരു മാനസികാവസ്ഥയിൽ കൊണ്ടെത്തിക്കും.

പുരുഷാപരാധം ഇതാണു.
സർവ്വജ്ഞാത്മമുനി പറയുന്ന 21 തരം പുരുഷാപരാധങ്ങളിൽ ഒന്നു മാത്രമേ ഇതാകുന്നുള്ളു.

ഈ പുരുഷാപരാധമെങ്ങനെയാണു ജാതിയായും വർണ്ണമായും പരിണമിക്കുന്നത്?

.





.