Thursday, July 19, 2007

രാമകഥ 12

1182 കര്‍ക്കടകം 12 / 2007 ജൂലൈ 28

ഉപാസനാമാര്‍ഗ്ഗത്തിലേക്ക്‌ തിരിഞ്ഞ രാമന്‍ നിര്‍ഗ്ഗുണനിരാകാര ബ്രഹ്മത്തെയാണു ഉപാസനയ്ക്കായി തെരെഞ്ഞെടുത്തത്‌ അതിന്റെ പ്രതിരൂപമാണു പ്രണവം അഥവാ ഓംകാരം. ത്രൈയ്യംബകം പ്രണവത്തെ സൂചിപ്പിക്കുന്നു.

'പ്രണവോ ധനുഃ ശരോഹ്യാത്മാ ബ്രഹ്മതല്ലക്ഷ്യമുച്യതേ
അപ്രമത്തെനവേദ്ധവ്യം ശരവത്‌ തന്മയോ ഭവേത്‌'...എന്നാണു.

പ്രണവമാകുന്ന വില്ലുകുലച്ച്‌ ജീവനാകുന്ന ശരം തൊടുത്ത്‌ ബ്രഹ്മമാകുന്ന ലക്ഷ്യം ഭേദിക്കണം.ഇതിനു നല്ല തന്മയത്വം വേണം. പ്രണവോപാസനയില്‍, രാമന്‍ തന്റെ പ്രാണനെ നേരെ നിര്‍ത്തി ലയം സാധിച്ച്‌ ബ്രഹ്മവിദ്യയെ സ്വാധീനമാക്കി.വില്ലൊടിച്ച്‌ സീതയെ വേട്ടു എന്നതില്‍ നിന്ന് നാം അര്‍ത്ഥമാക്കേണ്ടതിതാണു.

ബ്രഹ്മവിദ്യാപ്രാപ്തിയുണ്ടായാല്‍ ആത്യന്തിക ദുഃഖനിവര്‍ത്തിയായി. പക്ഷെ അത്‌ വ്യാവഹാരികതലത്തിലെ ആയിട്ടുള്ളൂവെന്ന് പിന്നീടുള്ള സംഭവങ്ങള്‍ കാണിച്ച്‌ തരുന്നു.'താന്‍ അറിവുള്ളവനാണു' എന്ന അഹങ്കാരം സാധകന്റെ ഉള്ളിലുണ്ടെങ്കില്‍ അപകടമാണു.സീതയെന്ന ബ്രഹ്മവിദ്യനേടിയെങ്കിലും ദേഹബോധം നിമിത്തം രാമനിലെ അഹങ്കാരം മാറിയില്ല. അതാണു പരശുരാമന്റെ രംഗപ്രവേശം കൊണ്ട്‌ രാമായണകാരന്‍ ഉദ്ദേശിക്കുന്നത്‌. ദശരഥരാമന്റെ ഉള്ളില്‍നിന്നാണു ഈ രാമനും പുറത്ത്‌ വന്നത്‌.

'ഞാനൊഴിഞ്ഞുണ്ടോ രാമനിത്രിഭുവനത്തിങ്കല്‍?'

എന്ന് ചോദിച്ചുകൊണ്ട്‌ യുദ്ധസന്നദ്ധനാകുന്ന പരശുരാമന്‍ തന്റെ വിഭൂതികളെല്ലാം ശ്രീരാമനില്‍ അര്‍പ്പിച്ചുകൊണ്ടാണു പിന്‍ വാങ്ങുന്നത്‌.സാത്വികാഹങ്കാരത്തിന്റെ യമത്തേയാണു ഇത്‌ സൂചിപ്പിക്കുന്നത്‌.

രാമന്‍ ബ്രഹ്മവിദ്യാസമേതനായി അയോദ്ധ്യയില്‍ തിരിച്ചെത്തി. എങ്കിലും രാമനു അയോദ്ധ്യയിലിരിക്കാന്‍ സമയമായിട്ടില്ല. യുദ്ധമില്ലാത്ത ഇടം എന്നാണു അയോദ്ധ്യയ്ക്കര്‍ത്ഥം. സ്ഥിതപ്രജ്ഞാവസ്ഥയിലെ അവിടെ തുടരാനാകു. ജ്ഞാനമുണ്ടെങ്കിലും ഇനിയും രാമനില്‍ അത്‌ അനുഭൂതിയായി വളര്‍ന്നിട്ടില്ല. അയോദ്ധ്യയില്‍ തിരിച്ചെത്തിയ രാമനില്‍ അതുകൊണ്ട്‌ തന്നെ പ്രാരബ്ധങ്ങള്‍ പ്രബലമായി.

No comments: