Friday, July 20, 2007

രാമകഥ 14

1182 കര്‍ക്കടകം 14 / 2007 ജൂലൈ 30

പ്രായേണ ചെറിയൊരു കാടാണു ചിത്രകൂടം. മുന്നോട്ട്‌ പോയാല്‍ അതിനേക്കാള്‍ ഗഹനമായ വനമായി. ദണ്ഡകാരണ്യം.സംസാരത്തിന്റെ ഗതി ഇങ്ങനെയാണു. ചെറുതില്‍ നിന്ന് വലുതിലേക്കും പിന്നെ അതിനേക്കാള്‍ വലുതിലേക്കും വീണുകൊണ്ടിരിക്കും.സാധാരണ മനുഷ്യര്‍ അങ്ങനെ വീണുപോകുന്നത്‌ അറിവില്ലായ്മകൊണ്ടാണെന്ന് വയ്ക്കാം. എന്നാല്‍ സര്‍വ്വവും ത്യജിച്ചവരെന്ന് പറയുന്ന സന്യാസിമാരും ആള്‍ദൈവങ്ങളും പണത്തിനും ആര്‍ഭാടത്തിനും കെട്ടിപ്പടുക്കലുകള്‍ക്കും പിമ്പേ പായുമ്പോഴോ? അറിവ്‌ അല്‍പമെങ്കിലും ഉള്ളവര്‍ ഇങ്ങനെ തുടങ്ങുമോ? ആലോചിക്കേണ്ട വിഷയമാണു!

രാമകഥയിലേക്ക്‌ തിരിച്ച്‌ വരാം. ദണ്ഡകാരണ്യത്തിലേക്ക്‌ കടക്കുന്നതിനുമുന്‍പ്‌ പ്രാജ്ഞതുരീയന്മാര്‍ ഒരിക്കല്‍ വിശ്വനേത്തേടിയെത്തുന്നുണ്ട്‌. സംസാരത്തിലാണെങ്കിലും അത്യുന്നതാവസ്ഥയുടെ മിന്നലാട്ടങ്ങള്‍ സാധകനു ഇടയ്കിടെ ലഭിക്കാറുണ്ടെന്ന് ഇത്‌ കാണിക്കുന്നു.അത്‌ ശ്വാശ്വതമല്ല.അതു കൊണ്ടാണു ഭരതന്‍ തിരിച്ച്‌ പോകുന്നത്‌.

ചിത്രകൂടത്തില്‍ നിന്ന് മുന്നോട്ട്‌ പോകുമ്പോള്‍ സാധന കഠിനതരമായിത്തുടങ്ങി. ജ്ഞാനഗതിയെ തടയുന്ന രാക്ഷസഭാവങ്ങള്‍ ഓരോന്നായി പ്രത്യക്ഷപ്പെട്ടു. വിരാധരൂപത്തില്‍ വന്ന രാക്ഷസഭാവം സീതയെ ഉപേക്ഷിച്ച്‌ ഓടിപ്പൊയ്ക്കൊള്ളാന്‍ രാമനോട്‌ ആവശ്യപ്പെട്ടു. അറിവു കൈവെടിഞ്ഞു ദേഹാഭിമാനത്തില്‍ മുഴുകാനുള്ള അന്തരംഗത്തിന്റെ അഭ്യര്‍ത്ഥനയാണത്‌. സീതയെ വിട്ടുകൊടുത്താല്‍ രാമലക്ഷ്മണന്മാരെ വെറുതെ വിടാമെന്നാണു വിരാധന്‍ പറയുന്നത്‌. രാമനിലെ സാധകന്‍ ഉണര്‍ന്നു. രാമന്‍ വിരാധനുമായി ഏറ്റുമുട്ടി.അനുഭൂതിയായിത്തീര്‍ന്നിട്ടില്ലാത്ത ബ്രഹ്മവിദ്യയെ കാമനകളുടെ പരിപോഷണത്തിനായുപയോഗിച്ച്‌ നശിച്ച്‌ പോകുന്ന സാധകര്‍ അനവധിയാണു.രാമന്‍ അക്കൂട്ടത്തില്‍പ്പെടുമോ എന്ന പരീക്ഷണമാണു വിരാധനുമായുള്ള ഏറ്റുമുട്ടല്‍. രാമന്‍ വിരാധനെ വധിച്ച്‌ ബ്രഹ്മവിദ്യയെ രക്ഷിച്ചു. വിരാധന്‍ രാക്ഷസഭാവം വെടിഞ്ഞ്‌ വിദ്യാധരരൂപം പ്രാപിച്ചു.

പുരാണേതിഹാസങ്ങളില്‍ കാണുന്ന യുദ്ധവും മൃത്യുവും ഭൗതികാര്‍ത്ഥത്തില്‍ എടുക്കുന്നത്‌ ഉചിതമാവില്ല.അവനവന്റെ ഉള്ളിലെ കാമനകളോടുള്ള ഏടുമുട്ടലാണു യുദ്ധങ്ങള്‍. അവയുടെ പര്യവസാനം രാക്ഷസഭാവങ്ങളുടെ പരിവര്‍ത്തനമാണു.ജ്ഞാനം രാക്ഷസനെ വിദ്യാധരനാക്കുന്നു. പിന്നെയത്‌ സാധനയെ സഹായിക്കും.

No comments: