Monday, July 16, 2007

രാമകഥ 7

1182 കര്‍ക്കടകം 7 / 2007 ജൂലൈ 23

"ജന്മനാശാദികളില്ലാതൊരുവസ്തു പര-
ബ്രഹ്മമീ ശ്രീരാമെനെന്നറിഞ്ഞുകൊണ്ടാലും നീ"

ആശ്രീരാമനെപ്പറ്റി സീത ഹനുമാനോട്‌ പറഞ്ഞ്‌ കൊടുത്തു.

'ഈ രാമന്‍ ദശരഥാത്മജനാണെന്നും, വിശ്വാമിത്രനോടൊപ്പം പോയി യാഗരക്ഷചെയ്തെന്നും, താടകയെ വധിച്ചെന്നും,സുബാഹുമാരീചന്മാരെ നിഗ്രഹിച്ചെന്നും, അഹല്യയ്ക്ക്‌ മോക്ഷം കൊടുത്തെന്നും, ത്രൈയംബകം മുറിച്ച്‌ സീതയെ വേട്ടെന്നും ആഞ്ജനേയാ നീ വിചാരിക്കുന്നുണ്ടാകും.

പരശുരാമനെ ജയിച്ചതും, വനവാസത്തിനൊരുങ്ങിയതും,ഖരദൂഷണത്രിശിരാക്കളെ വെന്നതും, രാവണനെ വധിച്ചതും ഈ ശ്രീരാമചന്ദ്രനാണെന്നാകും നിന്റെ വിശ്വാസം.

അല്ല, ആഞ്ജനേയാ, അല്ല!

ഈ രാമനു ഒന്നും ചെയ്യാനാവില്ല.

ഈ രാമന്‍ കര്‍ത്താവോ ഭോക്താവോ അല്ല.

ഈ രാമന്‍ സത്താമാത്രനാണു.

മൂലപ്രകൃതിയായിരിക്കുന്ന ദേവി, ഞാനാണു,ഇതൊക്കെ ചെയ്യിക്കുന്നത്‌.

അതാവട്ടെ ഈ പരമപുരുഷന്റെ സാന്നിദ്ധ്യം ഒന്നുമാത്രംകൊണ്ടാണു താനും'.

അതുവരെയുണ്ടായിരുന്ന സങ്കല്‍പത്തിന്റെ അടിത്തറയിളകിയ ഹനുമാന്‍ കൂടുതല്‍ സംശയാലുവായി.

അതു മനസിലാക്കിയ ശ്രീരാമചന്ദ്രന്‍ ആഞ്ജനേയനെ അരികില്‍ വിളിച്ച്‌ ഘടപടാദികളുടെ സാദൃശ്യം വിസ്തരിച്ച്‌ ബ്രഹ്മസ്വരൂപം വിശദീകരിച്ചുകൊടുത്തു. തത്ത്വോപദേശം ലഭിച്ച ആഞ്ജനേയന്‍ പ്രസന്നനായി.തുടര്‍ന്ന് ഈ തത്ത്വം ഉള്‍ക്കൊള്ളുന്ന 'ശ്രീരാമഹൃദയ മന്ത്രം' രാമന്‍ ഉപദേശിച്ചു കൊടുത്തു..

സൂര്യനുദിക്കുമ്പോള്‍ മഞ്ഞുരുകിപ്പോകും പോലെ ഹനുമാന്റെ സംശയങ്ങള്‍ അലിന്‍ഞ്ഞില്ലാതെയായി. രാമായണപാരായണത്തിന്റെ ലക്ഷ്യവും ഇത്‌ തന്നെയാണു. കല്‍മഷങ്ങള്‍ അകന്ന് ചിത്തപ്രസാദമുണ്ടാകുക.

1 comment:

അപ്പു ആദ്യാക്ഷരി said...

ശിഷ്യാ, ഇതിന്നാ ആദ്യമായി വായിക്കുന്നത്. ഇനിയും എഴുതൂ എല്ലാ ദിവസവും. വായിക്കാന്‍ ഞാനുണ്ട്.