Wednesday, July 18, 2007

രാമകഥ 9

1182 കര്‍ക്കടകം 9 / 2007 ജൂലൈ 25

ഈ ശരീരത്തിനുള്ളില്‍ ജീവന്‍ നാലായി പിരിഞ്ഞ്‌ നാലുഭാവങ്ങള്‍ കൈവരിക്കുന്നു.അതാണു ശ്രീരാമാദികള്‍.


നാം കാണുകയും കേള്‍ക്കുകയും അനുഭവിക്കുകയും ചെയ്യുന്ന ഈ പ്രാപഞ്ചിക ലോകത്തെ ജഗ്രത്‌ എന്ന് വിളിക്കും.ജീവന്‍ വിശ്വന്റെ രൂപത്തിലിരുന്നാണത്‌ അനുഭവിക്കുന്നത്‌. ഏറ്റവും ബാഹ്യവും സ്ഥൂലവുമാണത്‌.ആ വിശ്വവിരാട്ട്‌ അവസ്ഥയിലേക്ക്‌ വളര്‍ന്നെത്തുന്ന ജീവനാണു രാമന്‍.


ലക്ഷ്മണന്‍ തൈജസനാകുന്നു.സ്വാപ്നിക ലോകങ്ങളാണു തൈജസന്റേത്‌.ഉണര്‍ന്നിരിക്കുമ്പോള്‍ തന്നെ ചിന്തകള്‍ കൊണ്ടും സങ്കല്‍പങ്ങള്‍ കൊണ്ടും നാം കുറേയൊക്കെ സ്വപ്നത്തിലായിരിക്കും. ജാഗ്രത്ത്‌-സ്വപ്നലോകങ്ങള്‍ പരസ്പരം ഇടകലര്‍ന്നിരിക്കുന്നു.അതു കൊണ്ടാണു രാമലക്ഷ്മണന്മാരെ മിക്കപ്പോഴും ഒന്നിച്ച്‌ കാണുന്നത്‌.


ഗാഢനിദ്രയില്‍ നിന്നുണര്‍ന്ന് വരുന്നവന്‍ ‘ഒന്നും അറിഞ്ഞില്ല, സുഖമായി ഉറങ്ങി‘ എന്ന് പറയാറില്ലെ? ജ്ഞാനത്തിന്റെ ലോകത്തില്‍ നിന്നാണവന്‍ വരുന്നത്‌. പ്രാപഞ്ചികലോകം അതു പോലെ നില്‍കെ ഒന്നും അനുഭവിക്കാതെ സാക്ഷിയായിരിക്കുന്ന പ്രാജ്ഞാവസ്ഥയെ ഭരതന്‍ പ്രതിനിധാനം ചെയ്യുന്നു.ഭരതന്റെ പാത്രസൃഷ്ടിയില്‍ പ്രാജ്ഞാവസ്ഥ വ്യക്തമായിക്കാണാം. അയോദ്ധ്യാപതിയായിരിക്കുമ്പോള്‍ തന്നെ താന്‍ അതല്ല എന്ന ഭാവം!


ജാഗ്രദ്‌-സ്വപ്ന-സുഷുപ്തിയും കടന്ന് പരിപൂര്‍ണ്ണമായ സച്ചിദാനന്ദത്തിന്റെ ലോകമാണു തുരീയം. ശത്രുഘ്നനെക്കൊണ്ട്‌ അതാണു ദ്യോദിപ്പിക്കുന്നത്‌.ആ ലോകം അനുഭവത്തിന്റേത്‌ മാത്രമാണു.


കൗസല്യാദി മൂന്ന് ഭാര്യമാര്‍ ദശരഥനുണ്ട്‌.

ജീവല്‍ശരീരത്തിലെ ഇച്ഛാശക്തി,ക്രിയാശക്തി,ജ്ഞാനശക്തിയെ അത്‌ സൂചിപ്പിക്കുന്നു.ഈ മൂന്നില്‍ നിന്നുമാണു കര്‍മ്മങ്ങള്‍ ഉണ്ടാകുന്നത്‌.


ഇച്ഛയിലാരംഭിച്ച്‌ ക്രിയയിലെത്താത്ത കര്‍മ്മങ്ങളെ സഞ്ചിതകര്‍മ്മങ്ങള്‍ എന്ന് പറയും. കൗസല്യ സഞ്ചിതകര്‍മ്മങ്ങളുടെ പ്രതിനിധിയാണു.

ഇച്ഛയിലാരംഭിച്ച്‌ ക്രിയയോളമെത്തുന്ന കര്‍മ്മങ്ങളാണു പ്രാരബ്ധങ്ങള്‍. അതാണു കൈകേയി.

പ്രാരബ്ധങ്ങള്‍ ചെയ്തുതീര്‍ക്കാന്‍ വീണ്ടും കര്‍മ്മങ്ങളില്‍ ഏര്‍പ്പെടേണ്ടിവരും. പ്രാരബ്ധങ്ങളില്‍ നിന്നുണ്ടാകുന്ന അത്തരം കര്‍മ്മങ്ങളെ ആഗന്തുകങ്ങള്‍ എന്ന് വിളിക്കും.സുമിത്ര പ്രതിനിധീകരിക്കുന്നത്‌ അതിനേയാണു.

ഇങ്ങനെ ഈ ശരീരത്തിന്റെ മൂന്ന് കര്‍മ്മഭാവങ്ങളെ ഭാര്യമാരായും, നാലുജീവഭാവങ്ങളെ മക്കളായും ചിത്രീകരിച്ചിരിക്കുന്നു. തത്ത്വം ഇങ്ങനെ ജീവല്‍കഥാപാത്രങ്ങളിലൂടെ ചിത്രീകരിക്കുന്നത്‌ കൊണ്ട്‌, വിധിയാംവണ്ണം അത്‌ പഠിച്ചിട്ടില്ലാത്ത സാധാരണക്കാര്‍ക്ക്‌ പോലും തത്ത്വം എങ്ങനെയിരിക്കുന്നു എന്നൊരു ധാരണയുണ്ടാക്കാന്‍ പറ്റും.


No comments: