Friday, July 20, 2007

രാമകഥ 13

1182 കര്‍ക്കടകം 13 / 2007 ജൂലൈ 29

അഭിഷേകവിഘ്നമാണു രാമായണത്തിലെ ഒരു പ്രധാന കഥാസന്ദര്‍ഭം. സര്‍വ്വപ്രാരബ്ധങ്ങളുമടങ്ങി സ്ഥിതപ്രജ്ഞാവസ്ഥയെ പ്രാപിയ്ക്കുന്നവനുള്ള ഇടമാണു അയോദ്ധ്യ. പക്ഷെ രാമന്റെ പ്രാരബ്ധങ്ങള്‍ തീര്‍ന്നിരുന്നില്ല. രാമനില്‍ പൂര്‍ണ്ണ ജ്ഞാനം ഉദയം ചെയ്തിട്ടുമുണ്ടായിരുന്നില്ല. അതുകൊണ്ട്‌ വാസന പ്രബലമായി. വാസന എന്നാല്‍ മന്ഥരയാണു. കൈകേയിയുടെ തോഴി. പ്രാരബ്ധങ്ങള്‍ക്കെപ്പോഴും വാസനകളായിരിക്കുമല്ലോ കൂട്ട്‌. വാസനാപ്രാരാബ്ധങ്ങള്‍ പ്രബലമാകുമ്പോള്‍ എന്തുതന്നെ സംഭവിച്ചുകൂടാ? ഇവിടേയും അത്‌ സംഭവിച്ചു. കൈകേയി മന്ഥരമാര്‍ ചേര്‍ന്ന് രാമാഭിഷേകം മുടക്കി.

വാസനകളും പ്രാരബ്ധവും പ്രബലമാകുമ്പോള്‍ പ്രാജ്ഞ-തുരീയന്മാര്‍ മറയ്ക്കപ്പെടുകയും ജീവന്‍ അയോദ്ധ്യക്ക്‌ അര്‍ഹനല്ലാതായിത്തീരുകയും ചെയ്യും.

അഭിഷേകത്തിനു തീരുമാനിക്കുമ്പോള്‍ ഭരതശത്രുഘ്നന്മാര്‍ കേകേയത്തിലേക്ക്‌ പോയതായിക്കാണാം. കേകേയം അത്യുച്ചാവസ്ഥയിലുള്ള കര്‍മ്മകാണ്ഡത്തേയാണു സൂചിപ്പിക്കുന്നത്‌. രാമന്റെ വരാന്‍ പോകുന്ന അവസ്ഥയെ അത്‌ മുന്‍ കൂട്ടികാണിച്ചുതരുന്നു.

വിദേഹാവസ്ഥയിലാണു ജീവനു ബ്രഹ്മവിദ്യ ലഭിക്കുന്നത്‌. അതു കൊണ്ട്‌ വൈദേഹി-സീത- രാമനു പത്നിയായിത്തീര്‍ന്നു. സര്‍വ്വാഭരണവിഭൂഷിതയായാണവള്‍ വന്നത്‌. ബ്രഹ്മവിദ്യയുടെ സ്വാധീനത്തില്‍ സാധകനു ലഭിച്ചിട്ടുള്ള സിദ്ധികളെയാണു ആഭരണങ്ങള്‍ എന്ന് പറയുന്നത്‌. എന്നാല്‍ സംസാരാര്‍ണ്ണവത്തിലേക്ക്‌ ജീവന്‍ പോകുമ്പോള്‍ സിദ്ധികള്‍ നഷ്ടമാകും. സീത ആടയാഭരണങ്ങള്‍ ഉപേക്ഷിച്ച്‌ രാമനൊപ്പം യാത്രയായി എന്ന് പറയുന്നത്‌ അതുകൊണ്ടാണു.

അയോദ്ധ്യയില്‍ നിന്നും രാമനെ പ്രാപഞ്ചികവനത്തിലേക്ക്‌ തോണികയറ്റുന്നത്‌ ഗുഹനാണു. രാമന്റെ തന്നെ കര്‍മ്മവാസനയാണത്‌. ജീവനെ സംസാരവനത്തിലൂടെ കൊണ്ട്‌ നടത്തുന്നത്‌ എപ്പോഴും സ്വന്തം കര്‍മ്മവാസനയായിരിക്കും. അതില്‍ നിന്ന് മോചനം നേടണമെങ്കില്‍ അറിവുണ്ടാകണം. സത്‌ സംഗംകൊണ്ടേ അറിവുണ്ടാകു. രാമനു അത്‌ വേണ്ടുവോളം ലഭിക്കുന്നുണ്ട്‌. ആദ്യം ഭരദ്വാജ മുനി. പിന്നെ അത്രി. സാധനാശീലനായ രാമന്‍ അവരുടെയൊക്കെ വാത്സല്യം പിടിച്ച്‌ പറ്റി. അവര്‍ നല്‍കിയ ഉപദേശങ്ങള്‍ ഗ്രഹിച്ചതിനെത്തുടര്‍ന്ന് രാമന്റെ ജ്ഞാനംണ്ഡലം വികസിച്ചു. സിദ്ധികള്‍ ലഭിച്ചു തുടങ്ങി. അത്ര്യാശ്രമത്തില്‍ വച്ച്‌ അനസൂയ സീതയെ ആഭരണങ്ങള്‍ അണിയിച്ചു എന്ന് പറയുന്നത്‌ അതാണു.ബ്രഹ്മവിദ്യ വീണ്ടും ആഭരണ വിഭൂഷിതയായിത്തുടങ്ങി. സാധന പ്രബലമാകുന്നതിന്റെ ലക്ഷണമാണത്‌.

No comments: