Monday, July 16, 2007

രാമകഥ 5

1182 കര്‍ക്കടകം 5 / 2007 ജൂലൈ 21
ഗൗരി-ശങ്കര സംവാദരൂപത്തിലാണു അദ്ധ്യാത്മരാമായണം കിളിപ്പാട്ട്‌.
ഭാരതീയ സങ്കല്‍പമനുസരിച്ച്‌ സ്ത്രീ-പുരുഷ ബന്ധത്തിന്റെ ഏറ്റവും ഉദാത്തമായ മാതൃകയാണു ഉമാമഹേശ്വരന്മാര്‍. ആദിമാതാവും ആദിപിതാവുമവരാണല്ലോ.
രാമായണത്തിന്റെ തുടക്കത്തില്‍ പാര്‍വ്വതീപരമേശ്വരന്മാരെ നാം കാണുന്നുണ്ട്‌. സമാധിസ്ഥനായ പരമേശ്വരനും തല്‍പ്പാര്‍ശ്വത്തില്‍ ശ്രീപാര്‍വ്വതിയും ഇരിക്കുന്നു.ലിംഗപ്രതിഷ്ഠകളിലെ സങ്കല്‍പ്പവും പാര്‍വ്വതീപരമേശ്വരന്മാരുടെ കൈലാസാചലത്തിലെ ഈ സ്ഥിതിയാണു.
എഴുത്തഛന്റെ വാക്കുകളില്‍ അത്‌ കാണുമ്പോഴുള്ള ആനന്ദം ഒന്ന് വേറെയാണു-
'കൈലാസാചലേ സൂര്യകോടിശോഭിതേ വിമലാലയേ രത്നപീഠേ സംവിഷ്ടം ധ്യാനനിഷ്ഠം ഫാലലോചനം മുനിസിദ്ധദേവാദിസേവ്യം നീലലോഹിതം നിജഭര്‍ത്താരം വിശ്വേശ്വരം വന്ദിച്ച്‌ വാമോത്സംഗേവാഴുന്ന ഭഗവതി സുന്ദരി ഹൈമവതി ചോദിച്ചു ഭക്തിയോടെ':


"എന്താണു നാഥാ ലോകതത്ത്വം?"


ഫാലലോചനന്‍ ഒറ്റവാചകത്തില്‍ അതിനു മറുപടി നല്‍കി :

"രാമതത്ത്വമാണു ലോകതത്ത്വം"

നമ്മുടെ പൂര്‍വികരുടെ മാതൃക ഇതാണു. വിവാഹമൊക്കെ കഴിഞ്ഞ്‌ ദമ്പതികളാകുമ്പോള്‍ അവര്‍ അന്വേഷിക്കുന്നത്‌ ശാരീരികസുഖമോ പണമോ അല്ല. ലോകതത്ത്വം എന്താണെന്നാണു.

ജീവിക്കാന്‍ ആഹാരവും കാമത്തിനു പരിപൂര്‍ത്തിയും എല്ലാജീവജാലങ്ങള്‍ക്കുമുണ്ട്‌. പക്ഷെ അറിവു മനുഷ്യനു മാത്രമേയുള്ളു.അതു ലഭിച്ചില്ലെങ്കില്‍ ജീവിതം വ്യര്‍ത്ഥമാകും.കുടുംബിനി നിശ്ചയമായും അത്‌ അറിഞ്ഞിരിക്കണം.കാരണം സമൂഹം കുടുംബത്തില്‍ നിന്ന് വളര്‍ന്ന് വികസിച്ച്‌ വരുന്നതാണു.പുറമേ നടന്ന് ഭൗതിക നേട്ടങ്ങളുണ്ടാക്കുന്ന പുരുഷനേ അപേക്ഷിച്ച്‌ അനന്തരതലമുറയെ സൃഷ്ടിക്കുന്ന സ്ത്രീക്ക്‌ ഉത്തരവാദിത്തം കൂടുതലുണ്ട്‌.അതുകൊണ്ടാണു സ്മൃതികള്‍ സ്ത്രീസുരക്ഷയ്ക്ക്‌ പ്രത്യേകം നിയമങ്ങള്‍ ചമച്ചതും.

അവള്‍ അറിവ്‌ നേടുന്നതോ 'നിജഭര്‍ത്താര'ത്തില്‍ നിന്നും.ദമ്പതികള്‍ തമ്മില്‍ പാരസ്പര്യമുണ്ടെങ്കിലേ അത്‌ സാദ്ധ്യമാകൂ. ഇന്നതില്ലാത്തതുകൊണ്ടാണു വിവാഹമോചനങ്ങള്‍ വര്‍ദ്ധിച്ച്‌ വരുന്നതും സമൂഹം ഒരു ആത്മഹത്യാമുനമ്പിലേക്ക്‌ നീങ്ങിക്കൊണ്ടിരിക്കുന്നതും. ഈ പ്രതിസന്ധിയെ രാമായണം ഓര്‍മ്മപ്പെടുത്തുന്നു എന്നത്‌ അതിന്റെ വര്‍ത്തമാനകാലപ്രസക്തിയായി എടുക്കാം.

അര്‍ദ്ധനാരീശ്വരന്മാരായിത്തീര്‍ന്നിട്ട്‌ ദമ്പതികള്‍ അറിവു തേടിത്തുടങ്ങുന്നു.

രാമതത്ത്വമാണു ലോകതത്ത്വം എന്ന് പരമേശ്വരന്‍ പറഞ്ഞു.

പക്ഷെ ദേവിക്ക്‌ കാര്യം അത്രക്കങ്ങ്‌ മനസിലായില്ല.അല്ലെങ്കില്‍ നമുക്ക്‌ രാമകഥകിട്ടികൊള്ളട്ടെ എന്ന വാത്സല്യം കൊണ്ട്‌ അതറിയില്ലെന്ന് നടിച്ചു.

"എന്താണു രാമതത്ത്വം?"ദേവി ചോദിച്ചു.

തുടര്‍ന്ന് പരമേശ്വരന്‍ ദേവിക്കത്‌ ഉപദേശിച്ചുതുടങ്ങുന്നു.

ഒരു കഥക്കുള്ളില്‍ മറ്റൊരു കഥ എന്ന ഘടനയാണു ഭാരതീയസാഹിത്യത്തിനു പഥ്യം. ഓരോകഥകളും സ്വയം പൂര്‍ണ്ണവും ഒപ്പം കഥയുടെ പൊതുഘടനയില്‍ ചേര്‍ന്നിരിക്കുന്നതുമാണു. വിശ്വത്തിന്റെ ബ്രഹ്മസ്വരൂപം തിരിച്ചറിഞ്ഞവര്‍ കഥകള്‍ ചമച്ചതുകൊണ്ടാണു അതീരൂപത്തില്‍ ആയിത്തീര്‍ന്നത്‌.ഇനി, ഭഗവാന്‍ പരമേശ്വരന്‍ പറഞ്ഞത്‌ എന്താണെന്ന് നോക്കാം.

No comments: