Sunday, July 29, 2007

രാമകഥ 17

1182 കര്‍ക്കടകം 17 / 2007 ആഗസ്റ്റ്‌ 2

സാധകനു സത്വം, രജസ്സ്‌, തമസ്സ്‌ എന്ന് മൂന്നവസ്ഥകളുണ്ട്‌. സത്വാവസ്ഥയാണു വിഭീഷണന്‍. രാജസം രാവണനും താമസം കുംഭകര്‍ണ്ണനുമാകുന്നു.

രാജസത്തിനു പത്ത്‌ ഇന്ദ്രിയങ്ങളിലൂടെ പ്രവര്‍ത്തിക്കാനാവും. ഇന്ദ്രിയങ്ങളുടെ അറിവു ബുദ്ധിയുമായാണാണു ബന്ധപ്പെട്ടിരിക്കുന്നത്‌. ബുദ്ധിയുടെ പ്രഭവം തലയായതുകൊണ്ട്‌ രാവണനു പത്ത്‌ തലയുണ്ടെന്ന് പറയുന്നു. പത്ത്‌ ബുദ്ധികള്‍ക്ക്‌ അനുകൂല-പ്രതികൂല ഭാവങ്ങളായി ഇരുപതു തരത്തില്‍ പ്രവര്‍ത്തിക്കാനാവും. അപ്പോള്‍ രാവണനു ഇരുപത്‌ കൈകള്‍ ഉള്ളതായി രൂപകല്‍പന ചെയ്തിരിക്കുന്നു. ചുരുക്കത്തില്‍ രാജസാവസ്ഥയുടെ സ്ഥൂലപ്രകൃതിയാണു രാവണന്‍.

മാരീചനേത്തേടിപ്പോയ രാമന്‍ തിരിച്ചെത്തിയപ്പോള്‍ സീത നഷ്ടമായതായി മനസിലാക്കി.ആത്യന്തിക ദുഃഖനിവര്‍ത്തിയിലേക്ക്‌ പ്രയാണം ചെയ്തിരുന്നുകൊണ്ടിരുന്ന സാധകനു പഥഭ്രംശമുണ്ടായപ്പോള്‍ ബ്രഹ്മവിദ്യ നഷ്ടമായി. സാധകന്‍ അതീവ ഖിന്നനായിത്തീര്‍ന്നു. ഇനി വീണ്ടും ഒന്നുമുതല്‍ തുടങ്ങണം.

ആദ്യമായി പ്രാകൃത ഭക്തിയുടെ തലത്തിലാണു സാധകന്റെ പ്രയാണം. ശബരിയെ കാണുന്നതായി ചിത്രീകരിച്ചതില്‍ നിന്നും മനസിലാക്കേണ്ടത്‌ അതാണു. മാതംഗാശ്രമ വാടിയില്‍ വച്ച്‌ ശബരിയെ കണ്ടെത്തുന്ന രാമന്‍ പ്രാകൃത ഭക്തിയുടെ ഉത്തുംഗമാതൃക എന്താണെന്ന് മനസിലാക്കി അതിന്റെ ഉന്നതാവസ്ഥയില്‍ എത്തിച്ചേര്‍ന്നു. സിദ്ധികള്‍ മെല്ലെ തിരിച്ചുവരാന്‍ തുടങ്ങി. ലക്ഷ്യം വീണ്ടും മനസില്‍ തെളിഞ്ഞുവിളങ്ങി.

നഷ്ടമായ ബ്രഹ്മവിദ്യ എവിടെയാണിരിക്കുന്നത്‌? സാധകന്‍ ചിന്തിച്ചു. ദക്ഷിണദിക്കില്‍ രാജസത്തിന്റെ ബന്ധനത്തില്‍ അതിരിക്കുന്നത്‌ സാധകന്‍ കണ്ടു. ബ്രഹ്മവിദ്യ വീണ്ടെടുക്കണം. അതിനു ദക്ഷിണദികിലേക്ക്‌ പോകണം. ത്വക്ക്‌ മാംസാസ്ഥി രേതസ്സുകള്‍ക്കപ്പുറം സപ്തധാതുക്കളേയും കടന്ന് സാധകന്‍ വളരണം. ദക്ഷിണഭാഗത്തുകൂടിയുള്ള പ്രദക്ഷിണവഴി സൂചിപ്പിക്കുന്നത്‌ അതാണു. ആ സാധന വിജയകരമായി പൂര്‍ത്തിയാക്കുമ്പോള്‍ മായാമയമായ വൈകാരിക ശരീരത്തിനപ്പുറത്ത്‌ തന്നില്‍ത്തന്നെ ഇരുന്നരുളുന്ന ബ്രഹ്മവിദ്യയെ പ്രാപിക്കാന്‍ സാധകനു കഴിയും. അതിനുള്ള വഴി സാധന കൂടുതല്‍ ശക്തമാക്കുകയാണു. രാമന്‍ അതിനുള്ള വഴിയാണു തുടര്‍ന്നാലോചിക്കുന്നത്‌.

No comments: