Saturday, July 21, 2007

രാമകഥ 16

1182 കര്‍ക്കടകം 16 / 2007 ആഗസ്റ്റ്‌ 1

വിരാഗതയെ കാവലേല്‍പ്പിച്ച്‌ പഞ്ചേന്ദ്രിയങ്ങളടങ്ങിയ ചിത്തത്തിലേക്ക്‌ ജീവന്‍ പിന്‍ വാങ്ങി. രാമന്റെ പഞ്ചവടിപ്രാപ്തി കൊണ്ട്‌ ഉദ്ദെശിക്കുന്നത്‌ അതാണു. ജ്ഞാനിയായിക്കഴിഞ്ഞാല്‍ ആഗ്രഹങ്ങള്‍ ഉണ്ടാകാന്‍ പാടില്ല. ആഗ്രഹങ്ങള്‍ ഉണ്ടാകാതിരിക്കുന്നതാണു ജ്ഞാനത്തിന്റെ സ്വഭാവം. അല്ലാതെ ആഗ്രഹങ്ങളുണ്ടായിട്ട്‌ തടഞ്ഞുനിര്‍ത്തലല്ല. എന്നാല്‍ രാമനെ സംബന്ധിച്ചിടത്തോളം ആഗ്രഹങ്ങള്‍ ഉണ്ടായി എന്നതിന്റെ സൂചനയാണു ശൂര്‍പ്പണഖയുടെ ആഗമനം.

രാമന്റെ ജ്ഞാനം പൂര്‍ണ്ണമായിരുന്നില്ല. അത്‌ വ്യാവഹാരികതലത്തിലേ ആയിട്ടുള്ളു. അങ്ങനെയിരിക്കെ ആശകളെ തടഞ്ഞാലും സ്വീകരിച്ചാലും ഒരുപോലെ അപകടമാണു.

ആഗ്രഹത്തെ തടഞ്ഞാല്‍ കോപവും സ്വീകരിച്ചാല്‍ കാമനയും ഉണ്ടാകും. കുചങ്ങള്‍ കാമനയേയും നാസിക ക്രോധത്തേയും പ്രതിനിധീകരിക്കുന്നു. ശൂര്‍പ്പണഖയുടെ കുച-നാസികകള്‍ ലക്ഷ്മണന്‍ ഛേദിക്കുന്നതായിക്കാണാം.ലക്ഷ്മണന്‍ തൈജസനാണു. രാമന്റെ തന്നെ സ്വാപനിക ഭാവം.സ്വപ്നതലത്തില്‍ ഇറങ്ങിച്ചെന്ന് രാമന്‍ ആഗ്രഹത്തെ ഇല്ലാതാക്കാന്‍ ശ്രമിച്ചു.

പക്ഷെ അത്‌ വിപരീതഫലമാണു ചെയ്തത്‌. വൃത്തികള്‍ പ്രബലമായി.ഖരദൂഷണത്രിശിരാക്കള്‍ വന്‍പടയുമായി രാമനേത്തേടി എത്തി.കഠിനമായ യത്നം നടത്തി രാമന്‍ അതുമടക്കി. ഉടനേ ഉണ്ടായി അടുത്ത പരീക്ഷണം. അതാ മാരീചന്‍ മാനിന്റെ രൂപത്തിലെത്തുന്നു!

സാധകന്‍ ഒരാഗ്രഹത്തെ തടയുമ്പോള്‍ മറ്റൊന്ന് എപ്രകാരമാണു പ്രബലമാകുന്നതെന്ന് ഋഷി ഭംഗ്യന്തരേണ കാണിച്ചുതരുന്നു. മാനിന്റെ പിന്നാലെ പോയ രാമനു സീതയെ നഷ്ടപ്പെട്ടു. ആഗ്രഹങ്ങളുടെ പുറകെ പോകുന്ന സാധകനു സ്വായത്തമായ ബ്രഹ്മവിദ്യ എങ്ങനെ നഷ്ടമാകുന്നു എന്ന് കാണിക്കുകയാണിവിടെ.

രാമനില്‍ രജോഗുണം പ്രബലമായി എന്നതിന്റെ തെളിവാണു രാവണന്റെ രംഗപ്രവേശം‌. രാവണന്‍ സീതയുമായി കടന്നു കളഞ്ഞു! സാധകന്റെ ഉള്ളിലെ രജോഗുണത്തിലേക്കാണു ബ്രഹ്മവിദ്യ ഒളിച്ചത്‌.സാധകന്റെ തന്നെ ഉള്ളിലെ രാജസഭാവമാണു രാവണന്‍. ബ്രഹ്മവിദ്യയുമായിപ്പോകുന്ന രാജസത്തെ വിരാഗത തടഞ്ഞുനിര്‍ത്താന്‍ നോക്കി. പക്ഷെ ക്ഷുഭിതമായ രജസ്സ്‌ അതിനനുവദിച്ചില്ല. സീതയുമായി കടന്നുപോകുമ്പോള്‍ തടയുവാന്‍ ചെന്ന ജടായു രാവണന്റെ വാള്‍വീശലില്‍ മുറിവേറ്റ്‌ വീണു.ഇനിയും ബ്രഹ്മവിദ്യ ലഭിക്കണമെങ്കില്‍ നവവിരാഗതയുണ്ടാകണം. സമ്പാതിക്ക്‌ ചിറകുമുളയ്ക്കണം.

No comments: