Sunday, July 15, 2007

രാമകഥ 3

1182 കര്‍ക്കടകം 3 / 2007 ജൂലൈ 19
രാമായണത്തെക്കുറിച്ചുള്ള ആദ്യസൂചന ഋഗ്വേദത്തില്‍ കാണാം.
രാമന്റെ പേരു പറയാതെ വനവാസവൃത്താന്തം അതില്‍ രേഖപ്പെടുത്തിയിരിക്കുന്നു.
അതിനെ അടിസ്ഥാനമാക്കി ബ്രഹ്മരാമായണം, നൂറുകോടി ഗ്രന്ഥങ്ങള്‍, ഉണ്ടായതായി പറയപ്പെടുന്നു. എന്നാല്‍ അവ കണ്ടുകിട്ടിയിട്ടില്ല.ബ്രഹ്മദേവനില്‍ നിന്നും രാമായണത്തിന്റെ ആശയങ്ങള്‍ ഉള്‍ക്കൊണ്ട നാരദന്‍ വാല്‍മീകിയെ കാണുന്നതിനെ തുടര്‍ന്നാണു ഇന്ന് പ്രചാരത്തിലുള്ള രാമായണങ്ങള്‍ ഉല്‍ഭവിക്കുന്നത്‌.
തമസാനദീതീരത്തെ തന്റെ പര്‍ണ്ണാശ്രമത്തിനു സമീപമുള്ള വനത്തില്‍ വച്ച്‌ ക്രൗഞ്ചമിഥുനങ്ങളില്‍ ഒന്ന് അമ്പേറ്റ്‌ വീഴുന്ന കാഴ്ച കണ്ട മുനി ദുഃഖതപ്തനായി 'മാ നിഷാദ' എന്ന ശ്ലോകം ചമച്ചു.
ക്രൗഞ്ചപ്പക്ഷികളിലൊന്നിനെ അമ്പെയ്ത നിഷാദനു നാശം ഭവിക്കട്ടെ എന്നും രാവണ-മണ്ഡോദരികളായ ക്രൗഞ്ചങ്ങളിലെ രാവണനായ പക്ഷിയെ വധിച്ച രാമനു മംഗളം ഉണ്ടാകട്ടെ എന്നും രണ്ടര്‍ത്ഥമുള്ള ശ്ലോകമാണത്‌.
തന്നില്‍ ആദ്യമായി അങ്കുരിച്ച ശ്ലോകം വൃഥാവിലാകില്ല എന്ന് മഹര്‍ഷിക്ക്‌ തോന്നി.
താമസംവിനാ നാരദന്‍ പ്രത്യക്ഷനായി.

അദ്ദേഹത്തോട്‌ 'ബലവാനും വീര്യവാനുമായി ലോകത്താരാണുള്ളത്‌'എന്ന് മുനി ചോദിച്ചു. 'ഇക്ഷ്വാകുവംശജനായ രാമന്‍' എന്ന് അതിനു മറുപടി കിട്ടി.
നാരദന്റെ മറുപടി ഉള്‍ക്കൊള്ളുന്ന നൂറുശ്ലോകങ്ങള്‍ ചേര്‍ന്ന് 'മൂലരാമായണം' ഉണ്ടായി.
അതിനെ അവലംബിച്ച്‌ കൊണ്ട്‌ ഇരുപത്തിനാലായിരം ശ്ലോകങ്ങളില്‍ 'രാമായണ'വും മുപ്പത്തീരായിരം ശ്ലോകങ്ങളില്‍ 'ജ്ഞാനവാസിഷ്ഠ'വും മുനി രചിച്ചു.
വാല്മീകി രാമായണത്തെ അവലംബിച്ച്‌ പിന്നീട്‌ അനേകം രാമായണങ്ങള്‍ അനേകം ഭാഷയില്‍ ഉണ്ടായി.

2 comments:

സു | Su said...

:) നേരത്തേ തുടങ്ങിയോ?

ശിഷ്യന്‍ said...

മുംബൈ കലാകൌമുദിക്ക് വേണ്ടിയാണു സു