Sunday, August 5, 2007

രാമകഥ24

രാമകഥ 24
1182 കര്‍ക്കടകം 24 / 2007 ആഗസ്റ്റ്‌ 9

ബ്രഹ്മവിദ്യാപ്രാപ്തിയിലേക്ക്‌ അടുക്കുന്ന സാധകനെ എന്തൊക്കെ അലട്ടുകയില്ല? പ്രീണനവും ഭീഷണവുമായ പരീക്ഷണങ്ങള്‍ അവന്റെ മുന്നില്‍ ഉയര്‍ന്നുവരുന്നത്‌ സ്വാഭാവികം.

ലങ്കയിലേക്കുകുതിച്ച ആഞ്ജനേയനെ ആദ്യം കാത്തുനിന്നത്‌ മൈനാകമാണു.സമുദ്രാന്തര്‍ഭാഗത്ത്‌ നിന്നു ഫലപുഷ്പഹാരസമന്വിതം മുകളിലേക്ക്‌ ഉയര്‍ന്നുവന്ന മൈനാകപര്‍വ്വതം ഹനുമാന്റെ വഴി തടഞ്ഞു അവനോട്‌ അപേക്ഷിച്ചു.

"ഹേ കപേ,നീ യാത്രചെയ്തു വളരെക്ഷീണിച്ചിരിക്കുന്നു.എന്റെമേലിരുന്ന് ഈ ഫലമൂലാദികള്‍കഴിച്ച്‌ ക്ഷീണമകറ്റിയിട്ടാവാം ഇനിയാത്ര."

മൈനാകത്തിന്റെ വാക്കുകള്‍ ഹനുമാന്‍ ചെവിക്കൊണ്ടില്ല. ഒരു യഥാര്‍ത്ഥ സാധകന്‍ പ്രലോഭനങ്ങള്‍ക്കു മുമ്പില്‍ വഴങ്ങാറില്ല.ഹനുമാന്‍ അത്‌ തെളിയിച്ചു.നിത്യാനന്ദം തരുന്ന ബ്രഹ്മവിദ്യയെത്തേടിപ്പോകുന്ന തന്നെ നിസ്സാരമായ ഈ ഫലമൂലാദികള്‍ക്കെങ്ങനെ സ്വാധീനിക്കാന്‍ കഴിയും?

നിര്‍ഭാഗ്യവശാല്‍ ഇന്ന് ഇത്തരം സാധകര്‍ കുറവാണു.ആത്മനേത്തേടിപ്പോകുന്നു എന്നവ്യാജേന പലരും ഭൗതികതയില്‍ മൂക്കുമുട്ടെ മുഴുകുന്ന കാഴ്ചയാണു നമുക്കുചുറ്റും.ആത്മന്റെപേരില്‍ വലിയ വലിയ സൗധങ്ങള്‍ നിര്‍മ്മിക്കുന്നു.സഞ്ചരിക്കാന്‍ വിലകൂടിയ കാറുകളും വിമാനങ്ങളുംവരെ വാങ്ങുന്നു.മുന്തിയതരം ഭക്ഷണവും വസ്ത്രങ്ങളും ശേഖരിക്കുന്നു.ആള്‍ക്കൂട്ടങ്ങളെ സംഘടിപ്പിച്ച്‌ രാജ്യാധികാരത്തെ ഭീഷണിപ്പെടുത്തുന്നു.ആത്മീയതയുടെപേരില്‍ ഇന്ന് നടക്കുന്നത്‌ ഇതൊക്കെയാണു.ഇതിനെ ആത്മീയത എന്നുപറയാനാകുമോ? വ്യവസായമെന്നോ വാണിജ്യമെന്നോ അല്ലെ വിളിക്കേണ്ടത്‌? ഇത്തരം സംവിധാനങ്ങളില്‍നിന്നു ഒരു യോഗിയെങ്കിലും ജനിച്ചതായി കണ്ടിട്ടുണ്ടോ?

സംസാരത്തില്‍ കാലൂന്നിനില്‍ക്കുമ്പോള്‍ യോഗം സിദ്ധിക്കില്ല.പൂര്‍ണ്ണവൈരാഗ്യവും ആത്മസമര്‍പ്പണവുമുണ്ടെങ്കിലേ ബ്രഹ്മാനന്ദം ലഭിക്കു.ഇക്കാര്യത്തില്‍ നചികേതസ്സാണു ഭാരതീയനു മാതൃക.കൗമാരക്കാരനായ ഒരു രാജകുമാരന്‍.അതീവശ്രദ്ധാലു.ബ്രഹ്മവിദ്യ ലഭിക്കാനായി ആരും ഭയക്കുന്ന ഒരു കാര്യമാണു ആ കുമാരന്‍ ചെയ്തത്‌.നേരെ യമധര്‍മ്മന്റെ അടുത്തേക്ക്‌ ചെന്നു.യമകിങ്കരന്മാരുടെ നിഴല്‍ കണ്ടാല്‍പ്പോലും നാം വാവിട്ടുനിലവിളിച്ചുപോകും.അപ്പോഴാണു നചികേതസ്സ്‌ യമലോകത്തേക്ക്‌ നേരിട്ടു കടന്നു ചെല്ലുന്നത്‌.ലക്ഷ്യം ഉറച്ചുകഴിഞ്ഞാല്‍ സാധകനു സ്വന്തം ശരീരം പോലും വിലയില്ലാത്തതാണു.അങ്ങനെയുള്ളവരെ അറിവുനേടു.ലക്ഷ്യപ്രാപ്തിയില്‍ എത്തു.

No comments: