Sunday, August 12, 2007

രാമകഥ 28

രാമകഥ 28

1182 കര്‍ക്കടകം 28 / 2007 ആഗസ്റ്റ്‌ 13

ഇനി ആ കുണ്ഡലിനീശക്തിയെ സഹസ്രാരത്തിലേക്ക്‌ ഉയര്‍ത്തിക്കൊണ്ടുവരണം.

ഇരുപുറവും വരുമാറവസ്ഥയെപ്പൂ-
ത്തൊരു കൊടി വന്നു പടര്‍ന്നുയര്‍ന്നുമേവും
തരുവിനടിയ്ക്കു തപസ്സുചെയ്തു വാഴും
നരനു വരാ നരകം നിനച്ചിടേണം
എന്നു നാരായണഗുരുദേവന്‍ ആത്മോപദേശശതകത്തില്‍ പറയുന്നു.

അന്തര്‍ ദൃശ്യ അനുവിദ്ധ സമാധിയില്‍ എത്തുന്ന സാധകന്‍ യഥാര്‍ത്ഥ ബ്രഹ്മവിദ്യയെ തന്റെ ഉള്ളില്‍ത്തന്നെ കണ്ടെത്തുകയാണു. ബ്രഹ്മത്തിന്റെ ഒരാന്തരിക ദര്‍ശനം അപ്പോള്‍ ഉള്ളില്‍ തെളിഞ്ഞുവരും.
'തത്ത്വമസ്യാദി മഹാവാക്യാര്‍ത്ഥ ജ്ഞാനംകൊണ്ടല്ലാതെ മുക്തി ലഭിക്കാനെളുതല്ലൊരുനാളും' അതിനാല്‍,സാധകന്‍ ഗുരുവിനെ പ്രാപിച്ച്‌ 'പ്രജ്ഞാനം ബ്രഹ്മ', 'അഹംബ്രഹ്മാസ്മി', 'തത്ത്വമസി', 'അയമാത്മാബ്രഹ്മ' തുടങ്ങിയ മഹാവാക്യങ്ങളുടെ അര്‍ത്ഥം ഗ്രഹിച്ചു. രാമായണാരംഭത്തില്‍ നാമിതു കാണുന്നുണ്ട്‌. വസിഷ്ഠാദികളില്‍ നിന്നു രാമന്‍ ജ്ഞാനം നേടുന്നു. തന്റെ ഉന്നതമായ മനനശീലത്തിലൂടെ താന്‍ അതുതന്നെയാണെന്നു സാധകന്‍ ഭാവന ചെയ്തു ചില സമാധി ദശകളെ പ്രാപിക്കും. ബാഹ്യദൃശ്യാനുവിദ്ധം, ബാഹ്യശ്രവ്യാനുവിദ്ധം, അന്തര്‍ ദൃശ്യാനുവിദ്ധം, അന്തര്‍ശ്രവ്യാനുവിദ്ധം, സവികല്‍പം, നിര്‍വ്വികല്‍പം, നിര്‍വൃത്തി, നിര്‍വ്വാസന, നിര്‍വ്വിഷയം തുടങ്ങിയ സമാധികളുടെ പടവുകളിലൂടെയാണു സാധകന്‍ കടന്നുപോകേണ്ടത്‌. ഇവയില്‍ ആദ്യത്തെ അഞ്ചു സാധനകള്‍ സാധാരണ ജ്ഞാനപ്രാപ്തിക്കു തൊട്ടുമുന്‍പുള്ളവയാണു. അതിലെ അന്തര്‍ ദൃശ്യാനുവിദ്ധ സമാധിവരെ സാധകന്‍ ഇപ്പോള്‍ എത്തിയിരിക്കുന്നു. ജീവന്‍ ഒരിടത്തിരുന്നുകൊണ്ട്‌ ബ്രഹ്മചര്യത്തിലൂടെ സഞ്ചരിച്ച്‌ വിവിധ സമാധിദശകള്‍ കടന്ന് അവിടെയെത്തിയെന്നു മനസിലാക്കണം.

ഇനിയും ഉന്നതമായ തലങ്ങളിലേക്ക്‌ ജിവനുപോകേണ്ടതുണ്ട്‌. അതിനു ആമ തന്റെ അംഗങ്ങള്‍ ഉള്ളിലേക്ക്‌ വലിക്കുന്നപോലെ സാധകന്‍ തന്റെ ഇന്ദ്രിയങ്ങളേയെല്ലാം അകത്തേക്ക്‌ വലിച്ച്‌ തന്നില്‍ത്തന്നെ നോക്കിയിരിക്കണം. താന്‍ കണ്ടെത്തിയിരിക്കുന്ന ബ്രഹ്മവിദ്യയെ പ്രാപിക്കണമെങ്കില്‍ തന്റെ രാജസമായ എല്ലാ വൃത്തികളേയും സംഹരിക്കണം എന്ന് ചുരുക്കം. ആ അവസ്ഥയില്‍ തന്നില്‍ത്തന്നെ നോക്കിയിരിക്കുമ്പോള്‍ പൂര്‍ണ്ണമായ ജ്ഞാനം ഉദിക്കുന്നതു കാണാം.

No comments: